തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശിപാര്‍ശയില്‍ നിയമപരമായ പരിശോധനകള്‍ക്കുശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇഡിയുടെ കത്തിലുള്ളത് ഗൗരവമായ കാര്യങ്ങളാണ്. ഇഡി തെളിവുകളും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇഡി ഡിജിപിക്ക് കത്ത് നൽകിയത്.
മുഹമ്മദ് റിയാസ് എംഎൽഎയ്ക്കെതിരെയും പിണറായിയുടെ മകൾ വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
സെക്ഷൻ 66/2 പ്രകാരമാണ് ഇഡി ഡിജിപിക്ക് കത്തയച്ചത്. പിഎംഎൽഎ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്ത് എഫ്ഐആർ. രജിസ്റ്റർ ചെയ്യണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ അടക്കം കൈമാറിക്കൊണ്ടാണ് ഡിജിപിക്ക് കത്ത് നൽകിയിട്ടുള്ളത്.